Saturday, April 20, 2019



വിറ്റാമിന്‍ ഡി !!

സമയം വൈകീട്ട് ആറാറര ആയിക്കാണും...

അയല്‍പ്പക്കത്തെ ഡോക്ടറുടെ വീട്ടില്‍ നിന്നും ഉച്ചത്തില്‍ സംസാരം കേട്ട് എത്തിനോക്കിയപ്പോൾ, ലക്ഷംവീട് കോളനിയിലെ രാമന്‍ കള്ളിന്‍പ്പൊറത്ത് നിക്കാണ്... “ഡോ, താനൊക്കെ ഏതു കോത്താഴത്തെ ഡാക്കിട്ടറാഡോ, എന്റളിയന് എന്തേലും പറ്റ്യാണ്ടല്ലോ, തന്നെ ഞാന്‍ വച്ചേക്കില്ല.....” ചിലരൊക്കെ ചേര്‍ന്നയാളെ ബലം പ്രയോഗിച്ച് അവിടന്ന്‍ കൊണ്ടുപോയി.

പിടിച്ചോണ്ട് പോവുമ്പോഴും അയാള്‍ പിറുപിറുക്കുന്നുണ്ടാര്‍ന്നു... “സുഖോല്ല്യാത്ത ആളോളെ വെയിലു കൊള്ളിക്കാന്‍ നടക്കണ ശവങ്ങള്‍, ഡാക്കിട്ടറാത്രേ, ഡാക്കിട്ടര്‍.... ഫ്ഫൂ....”

ആ എഴുന്നള്ളിപ്പിനു പിന്നിലായിട്ടു പോയിരുന്ന ഒരുത്തനോട്‌ ഞാന്‍ കാര്യം തെരക്കി... “അറിയില്ല ചേട്ടാ, ന്നാലും ആ ഡോക്ടറ് ചെയ്തത് മഹാ തെണ്ടിത്തരമായിപ്പോയി...”

ഇതുകേട്ട് താനേ തൊറന്നുപോയ വായുമായി നിന്ന എന്നെ, സ്വന്തം നല്ലപാതിയുടെ കുയിൽ നാദം തട്ടിയുണര്‍ത്തുകയായിരുന്നു... “നിങ്ങളെന്തൂട്ടാ മനുഷ്യാ ഇങ്ങനെ കുന്തം വിഴുങ്ങ്യേ പോലെ നിക്കണത്, ഇന്ക്ട് പോന്നൂടെ ???”
“നീയാ ഷര്‍ട്ടിങ്ങെടുത്തേ, ഡോക്ടര്‍ സാറിന് എന്തോ കൈയബദ്ധം പറ്റീട്ട്ണ്ട്, അല്ലാണ്ടിത്രേം ഒച്ചപ്പാടുണ്ടാക്കോ അയാള്, ഞാന്‍ ഒന്ന്‍ തെരക്കീട്ടു വരാം....”

ഞാന്‍ പതിയെ ഡോക്ടറുടെ പടികടന്ന്‍ സിറ്റൌട്ടില്‍ എത്തി, കോളിംഗ്ബെല്ലടിച്ചു...

അകത്തുനിന്നും ഒരു ഇടറിയ സ്വരം, “ആരാ അത് ???”
“സാറേ, ഇത് ഞാനാ വടക്കേലെ സ്റ്റീഫന്‍....”

“ഓ, സ്റ്റീഫനാര്‍ന്നോ, ഞാന്‍ കരുതി അയാള് പിന്നേം വന്നൂന്ന്...”

കതകുതൊറന്ന് ഡോക്ടര്‍ പറഞ്ഞു, “താനിങ്ങു കേറിപ്പോരേ, വെളിയില്‍ നിക്കണ്ട, പേടിച്ചിട്ടൊന്നുമല്ല....” റാംജിറാവിലെ മത്തായിച്ചേട്ടനെ ഓര്‍മ്മിപ്പിക്കുംവിധം ഡോക്ടറതു പറഞ്ഞപ്പോ പൊട്ടാന്‍ വന്ന ചിരി, ഒട്ടും സന്ദർഭോചിതമല്ലാത്തതിനാൽ അങ്ങു വിഴുങ്ങി....

പിന്നെ അകത്തേക്ക് കയറിയപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഡോക്ടര്‍ കതക് വലിച്ചടച്ചു....

“എന്താണ്ടായേ അയാളായിട്ട്....??”

ഒരു ദീര്‍ഘനിശ്വാസത്തോടെ ഡോക്ടര്‍,
“ഹേയ്, ഇയാളായിട്ട് ഒരു വസ്തൂമില്ല... ഇയാടെ അളിയന്‍ ഇല്ലേ ശങ്കരന്‍, അയാളും ഭാര്യേം കൂടി കഴിഞ്ഞാഴ്ച്ച ഇവിടെ വന്നിരുന്നു, വല്ലാത്ത ക്ഷീണം ആണ്ന്നൊക്കെ പറഞ്ഞ്. പ്രത്യേകിച്ച് ഒരസുഖോം ഉള്ളതായി തോന്നീല്ല എങ്കിലും, ഞാന്‍ ബ്ലഡ് ടെസ്റ്റ്‌ ചെയ്യാന്‍ കുറിച്ചു കൊടുത്തു, ക്ഷീണത്തിനു ഒരു ടോണിക്കും ഇവിടന്ന്‍ എടുത്ത് കൊടുത്തു. രണ്ടുദിവസം കഴിഞ്ഞ് റിപ്പോര്‍ട്ടും കൊണ്ടയാടെ ഭാര്യയാ വന്നത്, അയാക്ക് നടക്കാന്‍ വയ്യാന്നും പറഞ്ഞു. വിറ്റാമിന്‍ ഡി-ടെ ശകലം കൊറവ് ഒള്ളോണ്ടും വേറെ കാര്യായിട്ടുള്ള ഒരു തകരാറും ഇല്ലാത്തോണ്ടും, ഇനീപ്പോ ഈ പ്രായത്തില്‍ മരുന്നൊന്നും കൊടക്കണ്ടാന്നുവച്ച്, എന്‍റെ കഷ്ടകാലത്തിന് ആ ദുര്‍ബലനിമിഷത്തില്‍ ഞാന്‍ പറഞ്ഞു, ഇത് കൊഴപ്പൊന്നൂല്ല, നേരിയ വെയില്‍ ദിവസേന കൊണ്ടാല്‍ തീരാവുന്നതേ ഉള്ളൂ-ന്ന്.... അത് പറഞ്ഞപ്പോത്തന്നെ ആ പെണ്ണുമ്പിള്ള ഇവനാരെടാ എന്ന മട്ടില്‍ നോക്കിയെങ്കിലും, എന്‍റെ സ്റ്റീഫാ സത്യായിട്ടും എനിക്കപ്പോ യാതൊരു അപാകതേം തോന്നീല്ല. ഞാനറിഞ്ഞോ ഈ സാമദ്രോഹി പോയിട്ടീ റെക്കോര്‍ഡ് ചൂടുള്ളപ്പോ നട്ടുച്ചയ്ക്ക് വെയിലുകായാന്‍ പണ്ടാരമടങ്ങുംന്ന്... എന്നിട്ടിപ്പോ സൂര്യതാപം ഏറ്റ് ദേഹം മുഴോന്‍ പൊള്ളി ആശുപത്രീലാണത്രേ, കുറ്റം മുഴോന്‍ എനിക്കും....”

കരച്ചിലിന്‍റെ വക്കോളമെത്തിയ ഡോക്ടര്‍ക്ക് നേരെ, സഹതാപത്തോടെ നോക്കാനേ എനിക്ക് അപ്പോ കഴിഞ്ഞുള്ളൂ....

#krishnacheratt

Monday, October 15, 2018







ഹര്‍ഷ ബാഷ്പം !!

മൊബൈല്‍ റിംഗ് ചെയ്യുന്നത് കേട്ട് എടുത്തു നോക്കിയപ്പോള്‍ പരിചയമില്ലാത്ത
നമ്പര്‍ കണ്ട് രേവതി ആദ്യമത് കട്ട് ചെയ്തെങ്കിലും, പിന്നെയും റിംഗ് ചെയതപ്പോള്‍
മനസ്സില്ലാമനസ്സോടെ അറ്റന്‍ഡ് ചെയ്തു. മറുതലയ്ക്കല്‍ ഉള്ളയാള്‍ സ്വയം
പരിചയപ്പെടുത്തി, പേര് ഡോക്ടര്‍ സക്കറിയ, മിഷന്‍ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ്
ആണത്രേ. അദ്ദേഹം തുടര്‍ന്നു,

“രേവതിയുടെ അച്ഛനുണ്ടോ അവിടെ, ഉണ്ടെങ്കില്‍ അദ്ദേഹത്തിന് ഫോണ്‍
കൊടുക്കാമോ, പ്ലീസ്...”

തികച്ചും ന്യായമായ ആവശ്യം, ഫോണ്‍ അച്ഛനു കൈമാറപ്പെട്ടു.

ഉദ്ദേശം അഞ്ചുമിനിട്ടിന്‍റെ സംഭാഷണത്തിനൊടുവില്‍ അച്ഛന്‍ പറഞ്ഞു, “രേവൂ,
നമുക്കൊരിടം വരെ പോണം, മോള് വേഗം റെഡിയാവ്....”  

ഫോണിലൂടെ പടര്‍ന്നു കണ്ണില്‍ കയറിക്കൂടിയ പരിഭ്രമം തെല്ലൊളിപ്പിയ്ക്കാന്‍,
അവയ്ക്ക് മുകളില്‍ തന്‍റെ തടിച്ച ഫ്രെയിം ഉള്ള കണ്ണട അച്ഛന്‍ ധരിച്ചിരിയ്ക്കുന്നു.
ഒരുനിമിഷം കാലിലൂടെ ഒരുതരം തണുപ്പ് അരിച്ചുകയറുന്നതായി
അവള്‍ക്കനുഭവപ്പെട്ടു, ഈശ്വരാ... മനുവിന് എന്തെങ്കിലും അപകടം ?  പക്ഷെ
അച്ഛനോട് എന്തേലും ചോദിയ്ക്കാന്‍ അവള്‍ അശക്തയായിരുന്നു.

മനുവിന്‍റെ സ്വൈര്യജീവിതത്തിന് ഒരു തടസ്സമാകുന്നില്ല എന്ന് പറഞ്ഞ് താനാ
വീട്ടില്‍നിന്നും ഇറങ്ങിയിട്ടിപ്പോ ആഴ്ച്ച രണ്ടായിരിയ്ക്കുന്നു. താന്‍ പോന്ന ശേഷം
ഈ രണ്ടാഴ്ചക്കിടയില്‍ എത്രയോ തവണ അവന്‍ ഫോണ്‍ ചെയ്തിരുന്നു, കൊറേത്തവണ
ഇവിടെ നേരിലും വന്നിരുന്നു. എല്ലാം തന്‍റെ ഒരാളുടെ പിടിവാശി... ഒരിയ്ക്കല്‍
പോലും അവന്‍റെ കോള്‍ അറ്റന്‍ഡ് ചെയ്യുകയോ അവനു മുഖം കൊടുക്കുകയോ
ചെയ്തില്ല, ഒരു തരം അവഗണന...

എന്നോ ഒരിക്കല്‍ ഉറക്കത്തിനിടയില്‍ "ചാരു" എന്നൊരു പേര് അവന്‍
ഉച്ഛരിക്കുന്നതോടെയാണ് സര്‍വ്വതിന്‍റെയും തുടക്കം. പിറ്റേന്ന് തന്നെ താന്‍ ചോദിച്ചു,
അതാരാണെന്ന്. "ചാരു... ഷീ വോസ് മൈ ബെസ്റ്റ് ഫ്രെണ്ട് സിന്‍സ് ചൈല്‍ഡ്ഹുഡ്,
ബട്ട്‌ ഡോണ്ട് നോ ഹേര്‍ വേര്‍എബൌട്സ് നൌ.... " എന്ന അവന്‍റെ മറുപടി
ദഹിയ്ക്കാത്ത വിധം താന്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. "ഓഹോ,
ഉറക്കത്തിനിടയില്‍ പോലും കിന്നരിക്കത്തക്കവിധം ഉള്ളോളാണല്ലോ
ബെസ്റ്റ് ഫ്രെണ്ട്..." എന്നെല്ലാം ആക്രോശിച്ച്... അവന്‍റെ ഒരു ന്യായീകരണവും
ചെവികൊണ്ടില്ലാന്ന് മാത്രമല്ല, അവന്‍റെ വ്യക്തിത്വത്തെപ്പോലും ഹനിയ്ക്കും
വിധമുള്ള കാര്യങ്ങളായിരുന്നു അവിടുന്നങ്ങോട്ട് താന്‍ ചെയ്തത്.
കോമണ്‍ഫ്രെണ്ട്സിനെ ക്രോസ്-വിസ്സ്താരം ചെയ്തതും, അവന്‍റെ ഫേസ്ബുക്ക്
ഫ്രെണ്ടായ "ചാരുലത"യോട് തെറ്റിദ്ധാരണയോടെ തട്ടിക്കയറിയതും, അവനറിയാതെ
അവനെ ദിവസങ്ങളോളം ഫോളോ ചെയ്തതും, അങ്ങനെയങ്ങനെ ഒരു നൂറു നൂറു
കൃത്യങ്ങള്‍. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഇത്രയ്ക്ക് ചീപ്പ് ആയിപ്പോയല്ലോ താന്‍ എന്ന്,
സ്വയം തോന്നിപ്പോവുന്നു.

പക്ഷെ അവനാകട്ടെ ഇത്രയൊക്കെ സംഭവിച്ചിട്ടും, തന്‍റെ കുബുദ്ധികള്‍
എല്ലാമറിഞ്ഞു കഴിഞ്ഞിട്ടും, എന്നും സൌമ്യമായിത്തന്നെയെ തന്നോട്
പെരുമാറിയിട്ടുള്ളൂ, ഒരിക്കല്‍പ്പോലും തട്ടിക്കയറുകയോ നിയന്ത്രണം വിട്ടു
പെരുമാറുകയോ ചെയ്തിട്ടില്ല. തനിയ്ക്കാകട്ടെ അവന്‍റെ ആ പെരുമാറ്റം
കൂടുതല്‍ക്കൂടുതല്‍ ഈര്‍ഷ്യയാണ് ഉണ്ടാക്കിയത്, താനറിയാത്ത എന്തോ ബന്ധം
അവനുണ്ട്, അതോണ്ടാണല്ലോ അവന്‍ ഇങ്ങനെ സൌമ്യനായി അഭിനയിക്കുന്നത്;
എന്ന ധാരണയോടെ. ഒടുക്കം വാശിമൂത്ത് ആ പടിയിറങ്ങുമ്പോള്‍ അവന്‍ തളരുന്നത്
കണ്ട്, മനസ്സൊന്നു പിടഞ്ഞെങ്കിലും തോറ്റുകൊടുക്കാന്‍  തന്‍റെ ഈഗോ അനുവദിച്ചില്ല.
വീട്ടിലെത്തിയ തന്നെ, കാര്യത്തിന്‍റെ ഗൌരവം പറഞ്ഞുമനസ്സിലാക്കാനും
തിരിച്ചുചെന്ന് അവനുമായി ജീവിതം തുടരുവാനും നിര്‍ബന്ധിച്ച്, ഒരുപാടു തവണ
അച്ഛനുമമ്മയും തന്‍റെ മുന്നില്‍ വന്നു. എന്നാല്‍ "നിങ്ങള്‍ക്ക് ഞാനൊരു
ബാദ്ധ്യതയാണേല്‍ പറ, ഞാന്‍ എങ്ങോട്ടേലും പൊക്കോളാം" എന്ന ബ്രഹ്മാസ്ത്രം
പ്രയോഗിച്ച് അവരെയും താന്‍ നിശബ്ദരാക്കുകയായിരുന്നു.

ഇപ്പോള്‍ അവനെന്തോ പറ്റിയിട്ടുണ്ട്, അതാണ് അച്ഛനീ മൌനം... കാറില്‍
അച്ഛന്റടുക്കല്‍ ഇരിക്കുമ്പോള്‍ അവള്‍ ചിന്തിയ്ക്കുകയായിരുന്നു. അവളുടെ
കണ്ണുകള്‍ തുളുമ്പിയപ്പോള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടച്ഛന്‍ പറഞ്ഞു,
"വിഷമിയ്ക്കാതിരി... ഒന്നൂണ്ടാവില്ലാ...."

"മനു എവിടെ ?" എന്ന അവളുടെ ചോദ്യത്തിന്; "മിസിസ് രേവതി, കൂള്‍ ഡൌണ്‍,
ഞാന്‍ പറയാം..."  ഡോക്ടര്‍ സക്കറിയ തന്‍റെ പേഷ്യന്റ് ഹിസ്ടറി അവതരിപ്പിയ്ക്കാന്‍
തുടങ്ങി. മനു അദ്ദേഹത്തെ കാണാന്‍ വന്നതും തങ്ങളുടെ ജീവിതത്തില്‍ നടന്ന
എല്ലാക്കാര്യങ്ങളും വിവരിച്ചതും മറ്റുമെല്ലാം. അനാവശ്യസംശയങ്ങള്‍ വച്ചു
പുലര്‍ത്തുന്ന തന്‍റെ പെരുമാറ്റവും, അനാഥനായ അവന്‍റെ ഏക ആശ്രയമായിരുന്ന
തന്‍റെ  പിന്‍-വാങ്ങലും, താന്‍ അവന്‍റെ മനസ്സ് കാണാതെ പോയതും, അങ്ങനെ
എല്ലാമെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് വാവിട്ടുകരഞ്ഞതെല്ലാം ഡോക്ടര്‍ വിവരിച്ചു. ഈ
സ്ഥിതിയില്‍ കുറച്ചുനാള്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ അവന്‍ ഉന്മാദാവസ്ഥയില്‍
എത്തുമായിരുന്നു, എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് സ്വയം
നിയന്ത്രിയ്ക്കാനായില്ല...

"മിസിസ് രേവതി, ഞാന്‍ കുറ്റപ്പെടുത്തുകയല്ല, ഒരു കടലോളം സ്നേഹം അയാള്‍ക്ക്
തന്നോട് ഉണ്ട്, അത് തിരിച്ചറിയാന്‍ ശ്രമിക്കൂ, എല്ലാം മറന്ന് അവനെ തിരിച്ചു
സ്നേഹിയ്ക്കൂ... അല്ലാതെ ഉറക്കത്തില്‍ എന്തോ പിച്ചും പേയും പറഞ്ഞതിനെ ചൊല്ലി
ജീവിതം കളയുകയല്ല ചെയ്യേണ്ടത്..."

"എന്നിട്ടവനെവിടെ, ഡോക്ടര്‍ ?" അച്ഛന്‍റെ ചോദ്യം കേട്ട് ഡോക്ടര്‍ പുഞ്ചിരിയോടെ
പറഞ്ഞു...

"ദാ അപ്പുറത്തെ മുറിയില്‍ കിടന്ന് കൂര്‍ക്കം വലിച്ചൊറങ്ങുണൂ, പഹയന്‍..."

കേട്ടപാതി ഓടുകയായിരുന്നു അവള്‍, ആര്‍ത്തലച്ച് അവന്‍റെ നെഞ്ചിലേക്ക് വീണതും
ഞെട്ടിയുണര്‍ന്ന അവന്‍ പകച്ചുകൊണ്ട് എല്ലാരേയും മാറിമാറി നോക്കുമ്പോള്‍
ഡോക്ടര്‍ തുടര്‍ന്നു,

"ഭ്രാന്തിന്‍റെ വക്കില്‍ നിക്കണ ഇവനെ ഞാന്‍ ഹിപ്നോട്ടൈസ് ചെയ്യണമത്രേ,
എന്നിട്ടിവന്‍ കോമാ സ്റ്റേജില്‍ പോയിട്ട് എന്നെ പോലീസ് പൊക്കിക്കോട്ടേ ല്ലേ... ഇനീം
ഒറക്കത്തില്‍ പെണ്ണുങ്ങടെ പേരു പറഞ്ഞാലോ എന്ന് സംശയം ഒള്ളോണ്ട്, കൊറേ
നാളായില്ലേ ശരിക്കൊന്നൊറങ്ങീട്ട്..... മുഖത്തിനു മുന്നില്‍ കൈകാണിച്ച് നിങ്ങള്‍
ഇപ്പോള്‍ ഉറങ്ങുകയാണ്-ന്ന് പറയേണ്ട താമസം, കൂര്‍ക്കം വലിച്ചങ്ങ്
ഒറങ്ങിത്തൊടങ്ങീല്ലേ..."

കണ്മുന്നില്‍ കാണുന്നത് സത്യമോ അതോ മിഥ്യയോ എന്ന് ഇനിയും ഉറപ്പുവരാത്ത
അവന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി, അവള്‍ ഹര്‍ഷ ബാഷ്പം തൂവുമ്പോള്‍; അച്ഛനാ
തടിച്ച ഫ്രെയിം ഉള്ള കണ്ണടയൂരി, തന്‍റെ ആത്മസംഘര്‍ഷത്തെ
ഒഴുക്കിക്കളയുകയായിരുന്നു. ഡോക്ടറാകട്ടെ ഇതൊക്കെ എത്ര കണ്ടിരിയ്ക്കുണൂ
എന്ന മട്ടിലും...

#krishnacheratt